Kerala
തലശേരി: കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാർഥിയും മുസ്ലിംലീഗ് പ്രവർത്തകയുമായ 32 കാരിയാണ് ബിജെപി പ്രവർത്തകനായ 35 കാരനുമായി ഒളിച്ചോടിയത്.
ഭർതൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോൾ മൂന്നുമാസം ഗർഭിണിയുമാണ്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു.
ഇവരെ കണ്ടെത്താൻ ചില സംഘടനകൾ വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്. ഇവർ വിവാഹിതരായതായും സൂചനയുണ്ട്. സംഭവത്തെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്. ചില തീവ്ര സ്വഭാവമുള്ള സംഘടനകൾ വിഷയം ഏറ്റെടുത്തതായും സൂചനയുണ്ട്. ബിജെപി പ്രവർത്തകനായ യുവാവിന്റെ കുടുംബം സിപിഎം പ്രവർത്തകരാണ്.
Kerala
കൊല്ലം: പുനലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. സ്ഥാനാർഥിയുടെ ഫ്ലക്സ് വയ്ക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
ശാസ്താംകോണം വാർഡിലാണ് സംഭവം. ബിജെപി പ്രവർത്തകൻ രതീഷിനാണ് വെട്ടേറ്റത്. സംഘർഷത്തിൽ ബിജെപി, സിപിഎം പ്രവർത്തകർക്കും പരിക്കുണ്ട്.
വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. വാർഡിലെ എൻഡിഎ സ്ഥാനാർഥി മണിക്കുട്ടനെയും വെട്ടാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നിലവിൽ സംഘർഷാവസ്ഥ ഇല്ലെങ്കിലും മേഖലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Kerala
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ബിജെപി പ്രവർത്തക. കുട്ടമ്പുഴ പഞ്ചായത്തിലെ 15-ാം വാർഡ്(പഴയ രണ്ടാം വാർഡ്) വടാട്ടുപാറയിലാണ് ബിജെപി പ്രവർത്തകയായ കവിത ഗോപകുമാർ കോൺഗ്രസ് സ്ഥാനാർഥിയാകുന്നത്.
സജീവ ബിജെപി പ്രവർത്തകയായ കവിത നേരത്തേ ഇടമലയാർ സഹകരണ ബാങ്കിലേക്കും വനിതാ സൊസൈറ്റിയിലേക്കും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കവിതയുടെ സഹോദരനും ഭർത്താവും കുട്ടമ്പുഴ, വടാട്ടുപാറ മേഖലയിലെ ബിജെപി വക്താക്കളാണ്.
അതേസമയം, കവിത ബിജെപി വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചതായി കുട്ടമ്പുഴയിലെ യുഡിഎഫ് നേതാക്കൾക്കോ കോൺഗ്രസ് അംഗങ്ങൾക്കോ അറിവില്ലെന്നാണ് പറയുന്നത്.
ബിജെപി ശക്തമല്ലാത്തതിനാൽ കോണ്‍ഗ്രസില്‍ ചേര്‍ന്നു: കവിത
വടാട്ടുപാറയില്‍ ബിജെപി ശക്തമല്ലെന്നും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂവെന്നും അതിനാലാണ് താന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും കവിത ഗോപകുമാര്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
വാര്‍ഡിലെ മുന്‍ മെംബറുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായിരുന്നു. വാര്‍ഡ് വനിതാ സംവരണമായതാണ് സീറ്റ് ലഭിക്കാന്‍ ഇടയായത്. താന്‍ ബിജെപിയാണെന്ന് എതിര് മുന്നണി നടത്തുന്നത് വെറും പ്രചാരണം മാത്രമാണെന്നും കവിത പറഞ്ഞു.